Skip to main content

തിരുത്താനാവാത്ത ചില തെറ്റുകൾ

             മൂന്ന് ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ ഞാൻ പെട്ടിയും കിടക്കയും, പിന്നെ കുട്ടികളെയും കേട്ടിയവളെയും  കൂട്ടി നാട് പിടിച്ചു.  പിന്നെ സുഖ ജീവിധം, രാവിലെ എട്ടു മണിക്ക് ഉറക്കം തെളിയുക, പുട്ട് കടല കൂട്ടി കഴിക്കണോ അതോ വീട്ടിൽ തന്നെ ഉള്ള പഴം കൂട്ടി കഴിക്കണോ അതോ തമിഴ് നാട് സ്റ്റൈലിൽ മുട്ട വറുത്തതും പഞ്ചസാര യും കൂട്ടി കഴിക്കണോ ഇനി അതും വേണ്ട എങ്കിൽ നാടൻ രീതിയിൽ ചായ ഒഴിച്ച് കഴിക്കണോ  എന്ന കണ്‍ഫ്യൂഷൻ അടിച്ചു ഇരിക്കുക,

            "വേണമെങ്കിൽ കഴിച്ചിട്ട് എഴുനേറ്റു പോടാ" എന്ന ഫൈനൽ വാണിംഗ് മിസിസ് മാധവന്റെ അടുത്ത് നിന്നും കിട്ടുമ്പോൾ എല്ലാം കൂടി ചേർത്ത് അടിച്ചു അതിന്റെ മുകളിൽ ഒരു സ്റ്റൈലൻ പാൽ ചായയും കുടിച്ചു എഴുനേറ്റു പോവും

            പിന്നെ കേബിളിൽ തമിഴ് ചാനലുകളായ "ആദിത്യ" "ചിരിപ്പോളി" തുടങ്ങിയ ചാനൽ കണ്ടു വെറുതെ ഇരിന്നു ചിരിക്കുക, ഇനിയും ചിരിച്ചാൽ എനിക്ക് വട്ടാണ് എന്ന് വീട്ടുകാർ കരുതും എന്ന  ഘട്ടത്തിൽ ചാനൽ മാറ്റി വല്ല ബി ബി സിയും വച്ച് ഗൌരവത്തിൽ ഇരിക്കുക.

            ഒരു പതിനൊന്നു മണി ആകുമ്പോൾ അച്ഛന്റെ ധന്യന്ധരം കുഴമ്പു അടിച്ചു മാറ്റി മേല് മുഴുവൻ തേച്ചു പിടിപിച്ചു, ചൂട് വെള്ളത്തിൽ ഒരു കുളി, പിന്നെ അടുത്തുള്ള വിജ്ഞാന പോഷിനി വായനശാലയിൽ പോയി പുതിയ മാഗസിനുകൾ വായിക്കുക, ഇങ്ങനെ ജീവിതം സുകകരമായി പോവുന്നു.

              ഈ രീതിയിൽ ഞാൻ വായനശാലയിൽ ഇരുന്നു പുറത്തു വെയിലിൽ നോക്കി ഇരിക്കുകയായിരുന്നു, ചിന്ത വീട്ടിലെ അടുക്കളയിലും, "ഇന്ന് രാവിലെ വാങ്ങിച്ച ചെമ്മീൻ തേങ്ങയും ഉള്ളിയും കൂട്ടി തോരൻ പോലെ വെക്കുമോ അതോ മുരിങ്ങയും തക്കാളിയും ചേർത്ത് തേങ്ങ അരച്ച് വെക്കുമോ, രണ്ടായാലും കുഴപ്പം  ഇല്ല, മത്തി പുളിയും മുളകും ഇട്ടതും കൂട്ടത്തിൽ ഉണ്ടായാൽ മതിയായിരുന്നു"

               അപ്പോഴാണ് റോഡിലുടെ കൊരേട്ടൻ നടന്നു പോവുന്നത് കണ്ടത് ഒരു അറുപതിനും എഴുപതിനു ഇടയിൽ പ്രായം, പുള്ളിയുടെ സ്ഥിരം വേഷം വിചിത്രം ആണ്, തലയിൽ ഒരു തോർത്ത്‌ കേട്ട് മുഷിഞ്ഞ ഒരു ഒറ്റ മുണ്ട് നീളൻ കയ്യൻ ഷർട്ട്‌ അതിന്റെ മുകളിൽ പണ്ട് നായനാർ ഇട്ടിരുന്നത് പോലെ ഒരു കയ്യിലാത്ത സ്വ്ട്ടെർ, അത് ഏതു വേനൽ കാലത്തും ഉണ്ടാകും.  പുള്ളി പതുക്കെ കൂനി കൂനി നടന്നു പോവുന്നു.

               ഞാൻ വെറുതെ ഇരുന്നു ആലോചിച്ചു എന്ത് പ്രായം കാണും കൊരെട്ടനു, ഞാൻ പണ്ട് കാണാൻ തുടങ്ങിയ കാലം മുതൽ പുള്ളി ഇങ്ങനെ തന്നെ ഉണ്ട്.  കുറച്ചു നേരം കൂടി ആലോചിച്ചപ്പോൾ എനിക്ക് എന്തോ ഒരു പന്തി കേടു തോന്നി.   എനിക്ക് ഓർമ വച്ച കാലം മുതൽ പുള്ളി ഇങ്ങനെ ഉണ്ട്, ഒരു മുപ്പതു വർഷം ആയി ഞാൻ പുള്ളിയെ കാണുന്നു, കൊരെട്ടൻ ഒരിക്കലും ചെറുപ്പം ആയി ഞാൻ കണ്ടിട്ടില്ല, അവശനായും.  ഞാൻ അറിയാതെ ഒരു തരിപ്പ് എന്റെ നട്ടെല്ലിലൂടെ കയറി പോയി.

              ഞാൻ വായനശാലയിൽ നിന്നും ഇറങ്ങി വീട്ടിൽ എത്തി, കുറച്ചു നേരം സോഫയിൽ ഇരുന്നു.

"നീ ചോറ് കഴിക്കുന്നില്ലേ ?" അമ്മ ചോദിച്ചു

"അമ്മെ ഈ കൊരെട്ടനു എന്ത് പ്രായം കാണും ?"

"ഏതു  കൊരേട്ടൻ ?" അമ്മ ചോദിച്ചു

"ആ കശുമാവിൻ കാട്ടിൽ കഴിയുന്ന "

"ഓ എനിക്കറിയില്ല ഒരു എഴുപതു കാണുമായിരിക്കും എന്താ ?"

               ഞങ്ങളുടെ ഈ സംസാരം കേട്ടു കൊണ്ടു കോലായിൽ പത്രം വായിച്ചു കൊണ്ടിരുന്ന അച്ഛൻ പറഞ്ഞു "എഴുപതോന്നുമല്ല ഒരു നൂറെങ്കിലും കാണും ഞാൻ ചെറുപ്പം മുതൽ കാണാൻ തുടങ്ങിയതാ, എന്താ കാര്യം ?"

               "ഒന്നുമില്ല" ഞാൻ പറഞ്ഞു, എന്നിട്ട്  അകത്തു പോയി അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബം എടുത്തു മറിക്കാൻ തുടങ്ങി, ആതാ ഒരു ഫോട്ടോയിൽ കൊരേട്ടൻ, ഇപ്പോൾ ഉള്ള അതെ രൂപത്തിൽ ഒരു മാറ്റവും ഇല്ല തലയിലെ കെട്ടിന് പോലും.  അന്നും ഒരു അറുപതു എഴുപതു വയസു തോനിക്കും, എന്ന് വച്ചാൽ ഇപ്പോൾ ഒരു നൂറ് വയസു കാണും പക്ഷെ ഇപ്പോൾ അത് തോനിക്കുന്നില്ല.

"അച്ഛാ പണ്ട് വായനശാലയുടെ പഴയ കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോൾ എടുത്ത ഒരു ഫോട്ടോ ഉണ്ടായിരുന്നില്ലേ, കതിരൂർ  രേഖകളിൽ ഒക്കെ വന്നത് ?"

"ഉണ്ട് നമ്മുടെ നാട്ടിൽ ഇന്ന് ഉള്ള ഏറ്റവും പഴയ ഫോട്ടോ ആണ് അത്, എഴുപതു കൊല്ലം പഴക്കം ഉണ്ട് അതിനു"

"കതിരൂർ  രേഖകൾ എവിടെ ?"

"ഷെൽഫിൽ  കാണും", ഞാൻ പെട്ടെന്ന് തന്നെ ഷെൽഫു തുറന്നു ആ ബുക്ക്‌ എടുത്തു ഫോട്ടോ തിരഞ്ഞു, പിന്നെ മഗ്നിഫയിംഗ് ഗ്ലാസ്‌ വച്ച് ആ ഫോട്ടോയിലും ഉള്ള ഓരോരുത്തരെ കൃത്യമായി നോക്കി, അതിൽ എനിക്ക് പരിജയം ഉള്ള രണ്ടു പേർ ഉണ്ടായിരുന്നു, ഒന്ന് എന്റെ അച്ചച്ചൻ, നല്ല ചെറുപ്പക്കാരൻ ആയി ഇരിക്കുന്നു, പിന്നെ കൊരേട്ടൻ ഇപ്പോൾ ഉള്ളത് പോലെ തന്നെ ഒരു എഴുപതു വയസു തോനിക്കുന്നു, അപ്പോൾ പുള്ളിക്ക് ഇപ്പോൾ എന്ത് പ്രായം ഉണ്ട് നൂറ്റി നാല്പതോ.

ആകെ കുഴങ്ങിയല്ലോ, "അച്ഛാ ഈ കൊരേട്ടൻ എവിടെയാ ജോലി ചെയ്യുന്നത് ?"

"അഞ്ചാം പീടികയിൽ ഒരു പപ്പട കമ്പനിയിൽ ആണെന്ന് തോനുന്നു എന്താ, നീ പോയി ചോറ് തിന്നേ അമ്മക്ക് പാത്രം കഴുകി വെക്കണം", അപ്പോഴാണ് വാമ ഭാഗവും പിള്ളേരും അങ്ങോട്ട്‌ വന്നത്. ഞാൻ എല്ലാവരെയും മാറി മാറി നോക്കി എന്നിട്ട് പറഞ്ഞു, "ഞാൻ ഇപ്പോൾ വരാം".

സ്കൂട്ടറിന്റെ താക്കോലും എടുത്ത് ഞാൻ പുറത്തിറങ്ങി "കൊരേട്ടൻ എവിടെയാ താമസം ?"

"ഈ ചെക്കനു വേറെ പണി ഒന്നും ഇല്ലേ ? ഒരു കൊരേട്ടൻ " അമ്മക്ക് ദേഷ്യം വന്നു.

ഞാൻ സ്കൂറ്റെർ  എടുത്തു നേരെ ആശാരി കുഞ്ഞി പ്രകാശന്റെ അടുത്തെത്തി, എന്നെ കണ്ട ഉടനെ പ്രകശേട്ടൻ പറഞ്ഞു

"ഡ്രിൽ വേണമെങ്കിൽ ഇവിടെ ഇല്ല"

"അതിനല്ല, ഞാൻ ഒരു കാര്യം അറിയാൻ വന്നതാ, ആ പപ്പട കടയിൽ ജോലി ചെയ്യുന്ന കൊരേട്ടൻ എവിടെയാ താമസം ?"

"ഏതു നമ്മുടെ നായനാർ കൊരെട്ടനൊ ?"

"അതെ പുള്ളി തന്നെ"

"എനിക്ക് ശരിക്കറിയില്ല ആ പ്രിത്തി (കാശു മാവ് ) കാട്ടിൽ ആണ് മലാലിൽ പോവുന്ന വഴിയിൽ ഒരു പഴയ കല്ല്‌ കോറി ഇല്ലേ അതിന്റെ അടുത്ത് നിനും മേലേക്ക് പോവണം, എന്തിനാ ?"

"കുറച്ചു പപ്പടം വേണം", എന്ന് പറഞ്ഞു  ഞാൻ അവിടെ നിന്നും ഇറങ്ങി, പിന്നെ പകുതി ദൂരം സ്കൂറ്റെരിലും  പകുതി നടന്നും ഞാൻ കൊരേട്ടന്റെ വീട്ടില് എത്തി.  ചാണകം മെഴുകിയ ഒരു ഓല മേഞ്ഞ ഒറ്റ മുറി മണ്‍ വീട്, ഞാൻ അവിടെ എത്തിയപ്പോഴേക്കും ഇരുട്ട് പരന്നിരുന്നു.  അകത്തു കത്തിച്ചു വെച്ച മണ്ണെണ്ണ വിലക്കിന്റെ വെളിച്ചം മുറ്റത്തേക്ക് എത്തിയിരുന്നു.

"ഇവിടാരും ഇല്ലേ ?" ഞാൻ നീട്ടി വിളിച്ചു, അൽപ നേരത്തിനു ശേഷം ഒരു നിഴൽ വീടിനു പുറകിൽ നിന്നും രണ്ടു കയ്യിലും ഓരോ മണ്‍ കുടവും തൂകി നടന്നു വന്നു, കുടങ്ങൾ രണ്ടും കോലായിൽ വച്ച്, കൊരെട്ടൻ എന്നെ നോക്കി. 

"ആരാ എന്ത് വേണം" കഫം നിറഞ്ഞ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തു വന്നു, ഞാൻ ആദ്യമായാണ് കൊരെട്ടന്റെ ശബ്ദം കേൾക്കുന്നത്.

"ഞാൻ ഇവിടെ അടുതുള്ളതാ കുറച്ചു പപ്പടം വേണം ?"

വായിൽ നിറഞ്ഞു നിന്ന പുകയില ദ്രാവകം കൊരേട്ടൻ മുറ്റത്തുള്ള വാഴയുടെ ചുവട്ടില ആഞ്ഞു തുപ്പി, എനിട്ട് എന്നെ നോക്കി ചോദിച്ചു "നീ മാധവന്റെ മോനല്ലേ കുഞ്ഞപ്പയുടെ  മോൻ മാധവന്റെ "

"അതെ"

"നീ കൊച്ചിയിൽ അല്ലെ ?"

"അതെ"

"നീ ഇരിക്ക് " ഞാൻ കോലായിൽ ഇരുന്നു "ഞാൻ കുറച്ചു മോര് തരാം " എന്ന് പറഞ്ഞു കൊരേട്ടൻ  അകത്തേക്ക് പോയി ഒരു പഴയ ഓട്ടു ഗ്ലാസ്‌ നിറയെ മോര് കൊണ്ട് വന്നു, ഒറ്റ വലിക്കു ഞാൻ അത് മുഴുവൻ കുടിച്ചു.

"നീ എന്തിനാ വന്നത്, പപ്പടത്തിനു അല്ല എന്ന് എനിക്കറിയാം "

ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി "ഒന്നും ഇല്ല വെറുതെ ഒരു സംശയം, കൊരെട്ടനു എത്ര വയസായി ?'

പുകയില കറ പിടിച്ച പല്ല് പുറത്തു കാണിച്ചു ചിരിച്ചു കൊണ്ട് കൊരെട്ടൻ പറഞ്ഞു "അറിയില്ല കുറെ ആയി, അറിവില്ലാത്ത പ്രായത്തിൽ ഞാൻ ഒരു തെറ്റ് ചെയ്തു, ചെറുപ്പത്തിന്റെ ചോര തിളപ്പിൽ, മൂപ്പർ  അത് കയ്യോടെ പിടിച്ചു" ഇത്രയും പറഞ്ഞു കൊരെട്ടൻ കൊലയുടെ ചുമരിൽ ഉള്ള പഴയ ശങ്കുണ്ണി സൻസിന്റെ കലണ്ടറിൽ നോക്കി, അതിൽ കൃഷ്ണൻ ഗീത ഉപദേശം കൊടുക്കുന്ന ചിത്രം ആയിരുന്നു.  കൊരേട്ടൻ  തന്റെ തലയിലെ കേട്ട് പതുക്കെ അഴിച്ചു, നെറ്റിയിൽ ആഴത്തിൽ ഉള്ള ഒരു മുറിവ് അതിൽ നിന്നും ചിലം ഒലിക്കുന്നു, ഞാൻ ഞെട്ടി പുറകിലേക്ക് മാറി.

"ഇനിയും എത്ര കാലം എന്നറിയില്ല മോനെ, ഒരു പക്ഷെ മോന്റെ മോനോ അവന്റെ മോനോ അൻപതോ നൂറോ കൊല്ലം കഴിഞ്ഞു വരുമ്പോഴും ഞാൻ ഇവിടെ ഈ വേദനയും സഹിച്ചു കഴിയുന്നുടാവും, ചില തെറ്റുകൾക്ക് ഒരിക്കലും മാപ്പില്ല അതിനെ കാലം മായ്ച്ചു കളയുകയും ഇല്ല"

ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു, എന്റെ ചെവിയിൽ അപ്പോൾ മുഴങ്ങിയത് ഒരു പഴയ നുണ ആയിരുന്നു "ആശ്വതാമ ഹത ... കുന്ജരഹ", യുധിഷ്ടിരൻ പറഞ്ഞ ആ നുണ, പക്ഷെ സത്യാ മറ്റൊന്നാണ്, ആശ്വതമാവിനു മരണം ഇല്ല അവൻ ചിരങ്ങീവി  ആണ്"

-------------------------------------------

പിൻ കുറിപ്പ് : ഈ ഫോട്ടോയിൽ കൊരേട്ടൻ ഉണ്ട്




















Comments

  1. marathinod chernnalle aal nilkkune?

    ReplyDelete
  2. kollaam... aakhyana shyliyum ishtapettu..
    iniyum ithupole orupaadu pratheekshikkunnu...

    ReplyDelete
  3. Kollaalo kora katha! Mystisism...undu...Good one...Sherith

    ReplyDelete

Post a Comment

Popular posts from this blog

മൂർക്കോത്തെ വയൽ

മരുമകനും അവന്റെ  ഭാര്യയും വന്നു വിളിച്ചപ്പോൾ  പയം കുറ്റിക്കു  വരാൻ പറ്റില്ല എന്ന് പറയാൻ നാണുവാശാന് തോന്നിയില്ല, പെങ്ങളെ കണ്ടിട്ട് കുറച്ചു നാൾ  ആയി പിന്നെ മരുമോൻ പട്ടാളത്തിൽ അല്ലെ അതിന്റെ ഒരു ബഹുമാനം അവനു കൊടുക്കണ്ടേ .  അവൻ കാവിലെ ഉത്സവത്തിന് വന്നതാ.  കോവൂറ്‍  നിന്നും കുറുക്കൻ മൂല  പോയി വരുക എന്ന് വച്ചാൽ ഇപ്പോൾ എളുപ്പം ആണ് കായലോടു നിന്നും കതിരൂർ പോവുന്ന ഏതു ബസ്സിൽ കയറിയാലും പോക്കായി മുക്ക് ഇറങ്ങിയാൽ  മതി. പക്ഷെ പയം കുറ്റി  രാത്രി എട്ടു മണിക്കാ, കഴിയുമ്പോ ഒൻപതു മണി ആവും , ഒൻപതേ കാലിനു കായലോട്ടേക്കു  ഉള്ള അംബിക കിട്ടിയില്ലെങ്കിൽ പിന്നെ നടക്കേണ്ടി വരും, നാല് ഫർലോങ്  വലിയ ദൂരം അല്ല, എങ്കിലും. നാണുവാശാൻ ഇങ്ങനെ പല ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഭാര്യ സാവിത്രി ചോദിച്ചു "നിങ്ങൾ ഈ പത്രവും പിടിച്ചു എന്താ ആലോചിക്കുന്നത് ?  ഇന്ന് പയം കുറ്റിക്കു  പോവുന്നില്ല?" നാണുവാശാൻ അത്ഭുദത്തോടെ സാവിത്രിയെ നോക്കി പിന്നെ മനസ്സിൽ ചോദിച്ചു "ഇവൾക്ക് ഇതെങ്ങനെ എൻ്റെ മനസിലെ കാര്യങ്ങൾ അറിയുന്നു ?" "പോവണം , വൈകീട്ടല്ലേ നോക്കാം, നീ ഏതായാലും ഒരു മുണ്ടും ഷർട്ടും ഇസ്തിരി ഇട്ടു വച്ചോ "

എന്നാലും എന്‍റെ കണാരേട്ടാ

വായനശാലയുടെ കോലായില്‍ ആകാശത്തോട്ടു നോക്കി തൂണും ചാരി കണാരേട്ടന്‍ ഇരിക്കുന്നത് കണ്ടപ്പോഴേ ഒരു പന്ധി  കേട് തോനിയതാ.  ഇന്ന് വല്ലതും നടക്കും.  ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം, ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്, തലയുടെ ഒരു സ്ക്രൂ എവിടെയോ നഷടപെട്ടു അതിനു ശേഷം ജോലിക്കൊന്നും പോവാറില്ല, ആര്‍ക്കും വേറെ ഒരു ഉപദ്രവവും ഇല്ല.  വീട്ടില്‍ കഴിഞ്ഞു കൂടാന്‍ അത്യാവശ്യം സ്വത്തുണ്ട് , ഇത്രയും ആയാല്‍ കണാരേട്ടന്‍ ആയി. പുള്ളിയെ കൊണ്ട് ഒരു ഉപദ്രവവും ഇല്ല എന്ന് പറയാന്‍ പറ്റില്ല ചിലതൊക്കെ ഉണ്ട്.  പുള്ളിയുടെ തലയില്‍ ഇടയ്ക്കു ഭയങ്കര ഐഡിയ ഉദിച്ചു വരും അത് മറ്റുള്ളവരോട് പറയും, പിന്നെ ചര്‍ച്ചയായി ബഹളമായി.  മിക്കവാറും അത് നടക്കുക വായനശാലയുടെ ഇറയത്തു വച്ചും.  ഇത്തരം ഐഡിയ ഉണ്ടാകുന്നതു "അന്തരീക്ഷത്തില്‍ ചെന്താമര, വേണ്ടുരുതിയില്‍ കുന്തിരിക്കം" (കഞാവ്) എഫ്ഫക്റ്റ്‌  കൊണ്ടാണെന്ന് നാട്ടില്‍ ഒരു സംസാരം ഉണ്ട്. ബെഞ്ചില്‍ ഇരുന്നു ചിത്ര ഭൂമിയില്‍ ഇറങ്ങാന്‍ പോവുന്ന സിനിമകളെ കുറിച്ച് വായിച്ചു കൊണ്ടിരുന്ന ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി, കണാരേട്ടന്‍ ഇപ്പോഴും മുകളിലേക്ക് നോക്കി ഇരിക്കുകയാണ്‌. "ഡാ മോനെ" ഈശ്വരാ  കു

ഗുഡ്സ് വാഗണിന്റെ എൻജിൻ